കോവിഡ് -19: രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടി

0
891

Message from Kollam Collector : കോവിഡ് 19 (കൊറോണ) ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം വിവരം മറച്ചു വയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗ ബാധ സംശയം ഉള്ളവരുടെ അയല്‍പക്കക്കാരും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കണം.

വിദേശത്ത് നിന്നും എത്തിയവരിൽ നിന്നും തദ്ദേശവാസികളായ രണ്ടു പേർക്ക് രോഗം പകർന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സഹചര്യമുണ്ട്.

യഥാസമയം രോഗ വിവരം അറിയിച്ചിരുന്നുവെങ്കിൽ രോഗം ബാധിച്ച ആളുകളുമായി ബന്ധപ്പെട്ടവർക്കു അസുഖം ബാധിക്കുന്നതു ഒഴിവാക്കാമായിരുന്നു.

സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണം.

ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു.

പനി, ചുമ എന്നീ ലക്ഷണങ്ങൾ കണ്ടാലുടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യം എങ്കിൽ അറസ്റ്റ് ഉൾപ്പടെ നടത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.

രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയോ യാത്രക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. ഉത്സവത്തിനോ ഇതര ആഘോഷങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കരുത്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന വിദേശികളും പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്.

16 ആരോഗ്യ ബ്ലോക്ക് മേഖലകളിലായി ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രി, കൊല്ലം ജില്ലാ കൺട്രോൾ റൂം, ഐസൊലേഷൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി എന്നിവടങ്ങളിൽ 3 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തണം.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകൾ,
ഉത്സവാഘോഷങ്ങൾ നടത്തുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ സന്ദേശങ്ങൾ പതിച്ച തൊപ്പികൾ, വിശറികൾ എന്നിവ നൽകും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ വഴി ലഘു നോട്ടീസുകൾ വിതരണം ചെയ്യും. കലാപരിപാടികളും LED വാൾ ഡിസ്പ്ലേ ഉപയോഗിച്ച് വാഹന പ്രചരണ ബോധ വല്ക്കരണവും നടത്തും. വിവാഹ ചടങ്ങുകൾ, രോഗീ സന്ദർശനങ്ങൾ, പൊതു ആരാധനകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിൽ സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണെന്നും അറിയിക്കുന്നു.

കൊല്ലം കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻസ് സെൻ്റെറിൽ കൊറോണ വൈറസ് ബാധയെക്കുറിച്ചുളള സംശയ ദൂരീകരണത്തിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഏർപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറുകൾ
8589015556,
0474-2797609,
1077 എന്നിവയാണ്
ഇവ കൂടാതെ 73067 50040 എന്ന ഒരു നമ്പർ ഫോൺ സന്ദേശങ്ങൾ പൂർണ്ണമായും ഒഴിവാക്കി വാട്സ് ആപ്പ് സന്ദേശങ്ങൾ മാത്രം സ്വീകരിക്കാനായി സജ്ജീകരിച്ചിട്ടുമുണ്ട്.
ഇവക്ക് പുറമേയുള്ളതാണ്
ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല Toll Free നമ്പരായ1056.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.