നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

0
534

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ  നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും  കഴിഞ്ഞിട്ടുണ്ട്.  മുൻപ് പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022  സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്ല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ  100%   കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടാക്കാൻ പറ്റുള്ളൂ.

കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്ല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തുകകൾ അടച്ചു വരുന്നവ ഇത് ലഭിക്കുക. ഈ ആനുകൂല്ല്യം നൽകുക സംഘഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും.  കേരളബാങ്ക്, ,ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്ല്യം ലഭിക്കില്ല.  ഈ ബാങ്കുകൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാവുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.